ഇന്ത്യൻ ഗോതമ്പിനോട് നോ പറഞ്ഞ് ഈജിപ്തും

0
20

ആഗോള വിപണിയിൽ ഗോതമ്പ് കിട്ടാനില്ല. ഗോതമ്പിന്റെ (Wheat) പ്രധാന ഉത്പാദകരും  വിതരണക്കാരുമായിരുന്ന റഷ്യയും ഉക്രൈനും യുദ്ധം ആരംഭിച്ചതോടുകൂടി ആഗോള വിപണിയിലേക്കുള്ള ഗോതമ്പിന്റെ ഒഴുക്ക് നിലച്ചു. പിന്നീട് ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദനക്കാരായ ഇന്ത്യയിലായിരുന്നു മറ്റു രാജ്യങ്ങളുടെ പ്രതീക്ഷ. എന്നാൽ ആഭ്യന്തര വിപണിയിൽ  വില റെക്കോർഡ് കടന്നതോടുകൂടി മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഇതോടെ ആഗോള വിപണിയിൽ വീണ്ടും വില ഉയർന്നു. ഇന്ത്യയോട് പല രാജ്യങ്ങളും ഗോതമ്പിനായി അഭ്യർത്ഥന നടത്തി. യുഎഇയും ഒമാനും ഈജിപ്തും എല്ലാം ഇതിലുൾപ്പെടും. എന്നാൽ ഗോതമ്പ് കയറ്റുമതി നിരോധിക്കുന്നതിന് മുൻപ് ഇന്ത്യ തുർക്കിയിലേക്ക് ഏകദേശം 60000  ടൺ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നു. ജൂൺ മെയ് അവസാനത്തോടെ തുർക്കിയിലെത്തിയ ഗോതമ്പ് ചരക്കിനെ പരിശോധകൾക്കുശേഷം തുർക്കി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
റൂബെല്ല (Rubella) രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് പൊന്നും വില ആയിട്ടുകൂടി ഇന്ത്യയിൽ നിന്നുമെത്തിയ ഗോതമ്പ് തുർക്കി തിരിച്ചയച്ചത്. കടൽ കടന്ന സ്ഥിതിക്ക് ഗോതമ്പ് ഈജിപ്തിൽ ഇറക്കിയേക്കാമെന്ന ധാരണയിൽ അങ്ങോട്ട് വെച്ചുപിടിച്ച കപ്പലിനെ ഇപ്പോൾ ഈജിപ്തും തഴഞ്ഞിരിക്കുകയാണ്. തുർക്കി അനുമതി നിഷേധിച്ച ഗോതമ്പ് ചരക്കിന്റെ അനുമതി നിഷേധിച്ചതായി ഈജിപ്ഷ്യൻ പ്ലാന്റ് ക്വാറന്റൈൻ മേധാവി അഹമ്മദ് എൽ അത്തർ അറിയിച്ചിട്ടുണ്ട്. കപ്പൽ ഈജിപ്തിലേക്ക് എത്തുന്നതിനു മുൻപ് തന്നെ അത് നിരസിച്ചതായി അഹമ്മദ് എൽ അത്തർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.  
56,877 ടൺ  ഡുറം ഇനത്തിൽപ്പെടുന്ന ഗോതമ്പാണ് ഇപ്പോൾ ഈജിപ്തും മടക്കി അയച്ചിരിക്കുന്നത്. ചരക്ക് കയറ്റുന്നതിനു മുൻപ് പരിശോധനകൾ നടത്തിയിരുന്നെന്നും പ്രശനങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും കയറ്റുമതി ചെയ്ത ഉദ്യോഗസ്ഥർ പറഞ്ഞു. തുർക്കിയിലേക്കുള്ള യാത്രാ സമയം ഏകദേശം രണ്ടാഴ്ചയാണെന്നും താപനിലയിലും ഈർപ്പത്തിലും ഉള്ള വ്യതിയാനം ഫൈറ്റോസാനിറ്ററി പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കാം എന്ന അവർ വ്യക്തമാക്കി. 
എന്നാൽ ഈ കാരണങ്ങൾകൊണ്ട് അണുബാധ ഉണ്ടാകില്ല എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. വിത്ത് അല്ലെങ്കിൽ മണ്ണ് മലിനീകരണം മൂലമാണ് റുബെല്ല അണുക്കൾ ഉണ്ടാകുന്നതെന്നും  കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തേണ്ടതായിരുന്നു എന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ചരക്കുകൾക്ക് ഫൈറ്റോസാനിറ്ററി പ്രശനങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. ഗുണനിലവാര പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം ആദ്യം ഇന്തോനേഷ്യ ഇന്ത്യൻ കാർഷിക കയറ്റുമതി നിർത്തിവച്ചിരുന്നു.ഇത്തരം സംഭവങ്ങൾ രാജ്യത്തിന് അപമാനകരമാണെന്നും ഇന്ത്യയിലെ ലാബുകളുടെ നിലവാരം ഉയർത്തണമെന്നും വിദഗ്‌ധർ ആവശ്യപ്പെടുന്നു.