ഉത്തർപ്രദേശിൽ പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ സ്ത്രീക്ക് ക്രൂര മർദനം

0
52

ലക്നൗ: ഉത്തർപ്രദേശിൽ പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ സ്ത്രീക്ക് ക്രൂര മർദനം. ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ചേർന്ന് സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇവരെ ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയതിനാണ് ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേ‍ര്‍ന്ന് മര്‍ദ്ദിച്ചത്. 
”മകനെ ജന്മം നൽകിയില്ലെന്ന് ആരോപിച്ച് എന്റെ ഭര്‍ത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡ‍ിപ്പിച്ചു. രണ്ടാമത്തെ പെൺകുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്” – സ്ത്രീ പറ‌ഞ്ഞു. തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി ആരോപിച്ചു. ഇതിന് പിന്നാലെ ഇവര്‍ ജോലിക്ക് പോകാൻ തുടങ്ങുകയായിരുന്നു. 
രണ്ട് സ്ത്രീകൾ ഇവരെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറിതെ വിടാൻ അപേക്ഷിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ സ്ത്രീ ഇപ്പോൾ ആശുപത്രിയിലാണ്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെവ്വ് മഹോബ പൊലീസ് സൂപ്രണ്ട് സുധ സിംഗ് പറഞ്ഞു.