മങ്കിപോക്‌സ് രോഗികൾ വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കണം; നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

0
41

ഡൽഹി: മങ്കിപോക്‌സ് വ്യാപനം 23 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഇതിനോടകം 257 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. 120 പേരിൽ രോഗം സംശയിക്കുന്നതായും ഇവർ നിരീക്ഷണത്തിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

രോഗം സ്ഥിരീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ഡബ്ല്യൂഎച്ച്ഒ ആവശ്യപ്പെട്ടു. രോഗികൾ വളർത്തുമൃഗങ്ങളുമായി ഇടപഴകരുത്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം പടർന്നേക്കാമെന്നും ഇത് കൂടുതൽ വ്യാപനത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകത്ത് ഇരുപതിലധികം രാജ്യങ്ങളിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമാണ് രോഗം ഗുരുതരമായത്. ഭൂരിഭാഗമാളുകൾക്കും പനി, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും അനുഭവപ്പെടുന്നത്. രോഗം ഗുരുതരമാകുന്നവരിലാണ് ശരീരത്തിൽ കുമിളകൾ രൂപപ്പെടുന്നത്. എലികളിലും കുരങ്ങന്മാരിലും മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.