വാഗമണിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോര്‍ജ്   പിഴ അടച്ചു

0
43

ഇടുക്കി:വാഗമണിൽ ഓഫ് റോഡ് റേസിംഗ് (Vagamon off roading Case) നടത്തിയ സംഭവത്തിൽ നടൻ ജോജു ജോര്‍ജ്  (Actor Joju George) പിഴ അടച്ചു. മോട്ടോര്‍ വാഹനവകുപ്പാണ് നടന് 5000 രൂപ തേയില തോട്ടത്തിൽ ഓഫ് റോഡ് നടത്തിയതിന് പിഴ ഇട്ടത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റയ്‌സിൽ പങ്കെടുത്തതിനും ആണ് പിഴ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണെങ്കിൽ ഇനി ആവർത്തിക്കില്ലെന്ന് നടൻ രേഖാമൂലം ഉറപ്പ് നൽകിയതിനാലാണ് ചട്ടപ്രകാരം പിഴ ശിക്ഷ നൽകി  ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആർടിഒ ആർ.രമണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ നേരത്തെ നേരിട്ട് ഹാജരായിരുന്നു. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജ്ജിന് നോട്ടീസ് അയച്ചിരുന്നു. 
അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയിരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതിനിടെ പരിപാടിയിൽ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേർക്ക് വാഗമൺ പോലീസ് നോട്ടീസ് അയച്ചു. വാഹനങ്ങളുമായി നേരിട്ട് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. നാലു പേർ  നേരത്തെ ഹാജരായി ജാമ്യം എടുത്തിരുന്നു.
അനുമതി ഇല്ലാതെ ഓഫ് റോഡ് റെയ്സ് നടത്തിയതിനാണ് വാഗമൺ പോലീസ് കേസെടുത്തിരിക്കുന്നത് പരിപാടി യുടെ സംഘാടകർക്കും പങ്കെടുത്തവർക്കും സ്‌ഥലം ഉടമയ്ക്കും എതിരെയാണ് കേസ്. റെയ്സിൽ പങ്കെടുത്ത ജോജു ജോർജിനെതിരെയും  എതിരെയും കേസെടുത്തിട്ടുണ്ടെന്ന് വാഗമൺ സി ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ് യു ജില്ല പ്രസിഡൻറ് ടോണി തോമസിൻറെ പരാതിയിലാണ് ജോജു‍ ജോര്‍ജ്ജ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ജോജു ഓഫ് റോഡിംഗ് നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്.