പി.സി.ജോർജ് ; ഇടക്കാല ജാമ്യം തേടിയുള്ള ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി

0
70

വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം തേടിയുള്ള പി.സി.ജോർജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ജോ‍ർജ് സമർപ്പിച്ച ഹർജിയിൽ, വിദ്വേഷ പ്രസംഗത്തിൽ ഒരാളെ  കസ്റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോർഡുകൾ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണം എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന്  കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ജോ‍‍ർജിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ഇതിനുമുന്നോടിയായി ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. പി.സി.ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ട് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ​ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പി.സി.ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോർജ്, ജാമ്യവ്യവസ്ഥകള്‍  ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ  തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജോ‍ർജ്, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ്  പി.സി.ജോർജിനെതിരെ നേരത്തെ ഫോർട്ട് പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോർജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.  വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും  മനഃപൂ‍ർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.