മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത്

0
47

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണപ്രദേശത്തേയും ഏറ്റവും മികച്ച ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത്.
ഐ എ എന്‍ എസ് – സീ വോട്ടര്‍ സര്‍വേയിലാണ് പിണറായി രണ്ടാമത് എത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഹിമന്ത ശര്‍മയുടെ പ്രവര്‍ത്തനത്തില്‍ ഏറെ സംതൃപ്തരാണെന്ന് പറഞ്ഞു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 42 ശതമാനം പേരാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രിയെന്ന നിലയില്‍ 41 ശതമാനം പേര്‍ പിന്തുണച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് മികച്ച മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണയുള്ളത്.

41 ശതമാനം പേര്‍ സംതൃപ്തര്‍ എന്ന പറയുന്നതിനോടൊപ്പം 44 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് പറഞ്ഞു. അങ്ങനെ, ഫലത്തില്‍, പ്രതികരിച്ചവരില്‍ 85 ശതമാനം പേര്‍ സ്റ്റാലിന്റെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അഭിമുഖത്തില്‍ 13 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. അതേസമയം 43 ശതമാനം പേര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഹിമന്ത ശര്‍മയുടെ പ്രകടനത്തില്‍ സംതൃപ്തരാണെന്ന് പറയുമ്ബോള്‍ 37 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു.
രണ്ടും ചേര്‍ത്ത് പ്രതികരിച്ചവരില്‍ 80 ശതമാനം പേരും സംസ്ഥാന സര്‍ക്കാര്‍ തലവനെന്ന നിലയില്‍ ശര്‍മ്മയുടെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. 39 ശതമാനം പേര്‍ മമത ബാനര്‍ജിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 41 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് പറഞ്ഞു. ഇതോടെ മമതയ്ക്ക് 80 ശതമാനം പേരുടെ പിന്തുണയുണ്ട്. 20 ശതമാനം പേര്‍ മാത്രമാണ് ബാനര്‍ജിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. അതേസമയം ഈ കണക്കില്‍ പിണറായി വിജയനാണ് പിന്നില്‍.

42 ശതമാനം പേര്‍ ഭരണത്തില്‍ സംതൃപ്തരാണെന്ന് പറയുമ്ബോഴും 30 ശതമാനത്തിലധികം പേര്‍ ഒരു പരിധിവരെ തൃപ്തരാണെന്ന് പറഞ്ഞു. ആകെ 72 ശതമാനം പേരാണ് പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരായിട്ടുള്ളത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സര്‍വെ നടത്തിയത്. അതേസമയം കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നു എന്നതാണ് സര്‍വെയില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 17 ശതമാനം ആളുകള്‍ക്ക് മാത്രമേ പൂര്‍ണ തൃപ്തിയുള്ളൂ.

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ മോദിയേക്കാള്‍ യോഗ്യത രാഹുല്‍ ഗാന്ധിക്കാണെന്നാണ് തമിഴ്നാട്ടിലെ 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ 44.77 ശതമാനം ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ്. 37.66 ശതമാനം ഇന്ത്യക്കാരും ബി ജെ പിയുടെ നേതൃത്വത്തിലുള്ള നിലവിലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണ്. എന്നാല്‍ 29.94 ശതമാനം ആളുകള്‍ ഒട്ടും തൃപ്തരല്ല.