വിജയ് ബാബുവിനെതിരെ അടുത്ത നടപടി റെഡ്‌കോര്‍ണര്‍ നോട്ടീസ്‌

0
45

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. യാത്രാരേഖ റദ്ദായ സാഹചര്യത്തില്‍ ഏതുരാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
അതേസമയം വിജയ് ബാബു യുഎഇയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഏത് രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്ന വിവരം ഇപ്പോള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്നും പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയ വിവരം ആ രാജ്യത്തെ എംബസിയേയും അറിയിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു.
ബിസിനസ്‌ ടൂറിലാണെന്നും മേയ് 24ന് തിരിച്ചെത്തുമെന്നുമാണ് പാസ്‌പോര്‍ട്ട് ഓഫീസറുടെ നോട്ടീസിന് വിജയ് ബാബു മറുപടി നല്‍കിയത്. ആ തീയതിക്കുള്ളിലും അദ്ദേഹം നാട്ടിലെത്തിയില്ലെങ്കില്‍ അടുത്ത നടപടിയായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്നും കമ്മീഷര്‍ പറഞ്ഞു.
മേയ് 19ന് ഹാജരാകുമെന്നാണ് വിജയ് ബാബു പോലീസിന് നേരത്തേ അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നത്. അതില്‍ വീഴ്ച വരുത്തിയതിനാലാണ് കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയത്. കൊച്ചി സിറ്റി പോലീസ് നല്‍കിയ അപേക്ഷയെത്തുടര്‍ന്നായിരുന്നു നടപടി.