യുവതിയെ വീട്ടില്‍ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ബിജെപി കൗണ്‍സിലർ അറസ്റ്റിൽ

0
57

മലപ്പുറം: ‌യുവതിയെ വീട്ടില്‍ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസിൽ കോടതി ശിക്ഷിച്ച  ബിജെപി കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി-പട്ടികവകുപ്പ് ജില്ലാ കോടതി ശിക്ഷ വിധിച്ച കേസിലാണ് ബിജെപി നേതാവും പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലറുമായ ജയദേവനെ പരപ്പനങ്ങാടി സിഐ ഹണി കെ. ദാസ് അറസ്റ്റ് ചെയ്തത്. 2019 ആഗസ്റ്റ് 31നാണ് സംഭവം.
പരപ്പനങ്ങാടി അയോധ്യ നഗറിലെ ഒഎസ് കല്യാണിയുടെ വീട്ടില്‍ കയറി അതിക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തെന്നാണ് കേസ്. കേസില്‍ നഗരസഭ കൗണ്‍സിലറായ ജയദേവന്‍, മുന്‍ കൗണ്‍സിലറായ ഹരിദാസന്‍, സുലോചന, രാമന്‍, രഘു, ഷൈജു എന്നിവര്‍ക്കാണ് മഞ്ചേരി കോടതി 50, 000 രൂപയും തടവും വിധിച്ചിരുന്നത്. ശിക്ഷ വിധിച്ച് ഒരു മാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് കോടതി അവസരം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാം തീയതി അപ്പീലിനുള്ള സമയപരിധി കഴിഞ്ഞതോടെ പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയായിരുന്നു.