കോവിഡിനെ ചെറുക്കാന്‍ ഇന്ത്യയുടെ ആദ്യ എം.ആര്‍.എന്‍.എ. വാക്‌സിന്‍ വരുന്നു

0
49

കോവിഡിനെ ചെറുക്കാന്‍ ഇന്ത്യയുടെ ആദ്യ എം.ആര്‍.എന്‍.എ. വാക്‌സിന്‍ വരുന്നു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ (സി.സി.എം.ബി.) ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക് പ്രോട്ടീനെതിരായി ആന്റിബോഡി ഉത്പാദിപ്പിക്കുന്നതില്‍ വാക്‌സിന്‍ 90 ശതമാനം കാര്യക്ഷമമാണെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി. ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ അടുത്തഘട്ടം ആരംഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരേ പോരാടാനും വാക്‌സിന്‍ ഉപയോഗിക്കാം.

വൈറല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകള്‍ നമ്മുടെ ശരീര കോശങ്ങള്‍ക്ക് നല്‍കുകയാണ് എം.ആര്‍.എന്‍.എ. വാക്‌സിനുകള്‍ ചെയ്യുന്നത്. വാക്‌സിന്‍ ആയി കുത്തിവെക്കുന്ന എം.ആര്‍.എന്‍.എ. കൊടുക്കുന്ന സിഗ്‌നലുകളുടെ ഫലമായി ശരീരം ചില പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കും. രോഗകാരണം അല്ലാത്ത പ്രോട്ടീനുകള്‍ മാത്രം ഉത്പാദിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകമായി നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ് എം.ആര്‍.എന്‍.എ. വാക്‌സിന്‍. അതിനാല്‍ കൊറോണ വൈറസിന്റെ രോഗഹേതുവായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടില്ല. പുതുതായി ശരീരകോശങ്ങളില്‍ ഉത്പാദിപ്പിക്കപ്പെട്ട ഈ പ്രോട്ടീനുകള്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പുണെ ആസ്ഥാനമായ ജെനോവ ബയോ എം.ആര്‍.എന്‍.എ. വാക്‌സിന്‍ വികസിപ്പിച്ചിരുന്നു. യു.എസ്. ആസ്ഥാനമായ മോഡേണ, ഫൈസര്‍ എന്നീ കമ്പനികളും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ വാക്‌സിനെന്ന് സി.സി.എം.ബി.യുടെ അടല്‍ ഇന്‍കുബേഷന്‍ സെന്ററിന്റെ മേധാവി മധുസൂദന റാവു പറഞ്ഞു. ഒരുവര്‍ഷംകൊണ്ടാണ് സംഘം വാക്‌സിന്‍ വികസിപ്പിച്ചത്.