ഹൈദരാബാദ് ദുരഭിമാന കൊലയില്‍ യുവതിയുടെ സഹോദരന്‍ അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍

0
63

ഹൈദരാബാദ്: ഹൈദരാബാദ് ദുരഭിമാന കൊലയില്‍ യുവതിയുടെ സഹോദരന്‍ അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ദളിത് യുവാവിനെ സഹോദരി വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. പൊതുമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ടും ആരും സഹായത്തിന് എത്തിയില്ലെന്ന് യുവതി പ്രതികരിച്ചു.
മന:സാക്ഷിയെ നടുക്കുന്നതാണ് സരോനഗറില്‍ നിന്ന് പുറത്ത് വരുന്ന ദൃശ്യങ്ങള്‍. പൊതുമധ്യത്തില്‍ സ്കൂട്ടറില്‍ നിന്ന് പിടിച്ചിറക്കി നാഗരാജിനെ ഇരുപത് മിനിറ്റോളം സംഘം മാറി മാറി വെട്ടി. ഭാര്യ സയ്ദ് സുല്‍ത്താന കാലില്‍ വീണ് അപേക്ഷിച്ചിട്ടും അക്രമികള്‍ പിന്‍മാറിയില്ല. വടിവാളുമായി സുല്‍ത്താനയുടെ സഹോദരനും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല. കൊലപാതകം ഫോണില്‍ ചിത്രീകരിക്കുന്നതിന്‍റെ തിരക്കിലായിരുന്നു പൊതുജനം. ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുല്‍ത്താന കരഞ്ഞ് പറഞ്ഞിട്ടും ആരും തയാറായില്ല. പൊലീസ് സംഭവ സ്ഥലത്ത് എത്തിയത് 45 മിനിറ്റ് കഴിഞ്ഞാണ്. ജനങ്ങള്‍ ആരെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ ഒരു പക്ഷേ നാഗരാജിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയുമായിരുന്നു. ഇവരൊന്നും മനുഷ്യരല്ല, ആരും സഹായിച്ചില്ല, വിലപ്പെട്ട സമയം നഷ്ടമായി. കൊല്ലപ്പെട്ട നാഗരാജിന്‍റെ ഭാര്യ സയ്ദ് അഷ്‌റിൻ സുല്ത്താ‍ന പറഞ്ഞു.  മകന്‍റെ ജീവന് ആര് സമാധാനം പറയും എന്നാണ് നാഗരാജിന്‍റെ അമ്മയുടെ ചോദ്യം.
ബുധനാഴ്ച രാത്രിയാണ് സുല്‍ത്താനയ്ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന നാഗരാജിനെ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിലായിരുന്ന സുല്‍ത്താനയുടെ സഹോദരന്‍ സയ്ദ് അഹമ്മദ്, ബന്ധു മസൂദ് അഹമ്മദ് എന്നിവര്‍ കൂടി പിടിയിലായതോടെ അറസ്റ്റിലായവര്‍ അഞ്ച് ആയി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. സുല്‍ത്താനയുടെ വീട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വിശാഖപട്ടണത്ത് മാറി താമസിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് നാഗരാജിന്‍റെ വീട്ടിലേക്ക് മടങ്ങിവന്നത്.