വടക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് അസൂയയും അരക്ഷിതാവസ്ഥയും; ഹിന്ദി വിവാദത്തില്‍ രാംഗോപാല്‍ വര്‍മ

0
75

നടന്‍മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും ഹിന്ദി ഭാഷയെക്കുറിച്ച് നടത്തുന്ന സംവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ. വടക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ താരങ്ങളോട് അസൂയയുണ്ടെന്നും അവര്‍ അരക്ഷിതാവസ്ഥയിലാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
നിഷേധിക്കാനാവത്ത സത്യം കിച്ചാ സുദീപ് സാര്‍, വടക്കേ ഇന്ത്യയിലെ താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ താരങ്ങളോട് അസൂയയാണ്, അവര്‍ക്ക് അരക്ഷിതാവസ്ഥയാണ്. കെജിഎഫ് ഹിന്ദി ഡബ്ബിങ് ആദ്യം ദിവസം 50 കോടിയാണ് നേടിയത്. ഇനി വരാനുള്ള ഹിന്ദി സിനിമകളുടെ ആദ്യദിന വരുമാനം എത്രയാണെന്ന് നമുക്ക് നോക്കി കാണാം.
ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു. ഈ തര്‍ക്കത്തില്‍ ഒട്ടനവധി പേര്‍ അഭിപ്രായവുമായി രംഗത്തെത്തി. കര്‍ണാടക മുന്‍മുഖ്യമന്ത്രി കുമാരസ്വാമി കിച്ചാ സുദീപ് പറഞ്ഞതില്‍ തെറ്റില്ലെന്നും നൂറ് ശതമാനം ശരിയാണെന്നും ട്വീറ്റ് ചെയ്തു. അജയ് ദേവ്ഗണിന്റേത് പരിഹാസ്യമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കന്‍മാരായ ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരും ഈ അഭിപ്രായത്തോട് യോജിച്ചു.
കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി നേരില്‍ക്കാണുമ്പോള്‍ നല്‍കാമെന്നും ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയര്‍ത്തിവിടാനോ അല്ലായിരുന്നു താന്‍ ശ്രമിച്ചതെന്നും സുദീപയും പറഞ്ഞു.