വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം

0
16

സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദ്ദനം. ചാത്തന്നൂർ സ്വദേശി പ്രസാദിനെ മൂന്ന് പേർ ചേർന്നാണ് മർദ്ദിച്ചത്. ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പരാതിയെ തുടർന്ന് പോലീസ് രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചാത്തന്നൂർ സ്വദേശികളായ ഷഹനാസ്, സുൽഫി എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

ചാത്തന്നൂരിലെ സ്വകാര്യ ബസ് ജീവനക്കാരാണ് ഇവരെല്ലാം. മർദ്ദിച്ച രണ്ടുപേർ സ്വകാര്യ ബസ് ഉടമകളും ഒരാൾ ജീവനക്കാരനും ആണെന്നാണ് വിവരം. ബസിന്റെ സമയക്രമം സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്നാണ് പ്രസാദിനെ മർദ്ദിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

സംഭവദിവസം താൻ ജോലിക്ക് പോയിരുന്നില്ലെന്ന് പ്രസാദ് പറയുന്നു. സ്‌ഥിരമായി ജോലിക്ക് പോയിരുന്ന സ്വകാര്യ ബസിലെ മറ്റ് ജീവനക്കാരും മർദ്ദിച്ച ആളുകളുടെ ബസിലെ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായിരിക്കുന്നു. ഇതിന്റെ പേരിലാണ് തന്നെ മർദ്ദിച്ചതെന്ന് പ്രസാദ് പോലീസിനോട് പറഞ്ഞു.

പരിക്കേറ്റ പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.