തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

0
42

തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചുകൊന്നു. ചെങ്കൽപ്പേട്ട് ടൗൺ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്‌തീൻ എന്നിവരാണ് മരിച്ചത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകിട്ട് 7.30ഓടെ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് കാർത്തിക്കിന് നേരെ മൂന്നംഗ സംഘം നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതേ സംഘം തന്നെ മഹേഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാളെ കൊലപ്പെടുത്തിയത്. ഈ കേസിൽ അറസ്‌റ്റിൽ ആയവരെയാണ് പോലീസ് ഇന്ന് വെടിവച്ച് കൊലപ്പെടുത്തിയത്.

ദിനേശും മൊയ്‌തീനും പോലീസിന് നേരെ ബോംബെറിഞ്ഞു എന്നും ഇതേ തുടർന്ന് ആത്‌മരക്ഷാർഥം വെടിവെക്കേണ്ടി വന്നു എന്നുമാണ് പോലീസ് ഭാഷ്യം. ചെങ്കൽപ്പേട്ട് ഇൻസ്‌പെക്‌ടർ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്. കൊല്ലപ്പെട്ട ദിനേശിന്റെ പേരിൽ ഒന്നും, മൊയ്‌തീന്റെ പേരിൽ മൂന്നും കൊലപാതക കേസുകളുണ്ട്.