ജോലിക്ക് പോകാൻ സമ്മതിച്ചില്ല, നവവരനെ കൊല്ലാൻ ക്വട്ടേഷന്‍ നല്‍കിയ ഇരുപത്തൊന്നുകാരി ആത്മഹത്യ ചെയ്തു

0
80
symbolic picture

വിവാഹം കഴിഞ്ഞ് ഇരുപത്തിരണ്ടാം ദിവസം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘം പിടിയിലാകുകയും ചെയ്തതോടെയാണ് യുവതി ജീവനൊടുക്കിയത്. കമ്പം സ്വദേശിനി സ്വദേശിയായ ഭുവനേശ്വരിയാണ് (21) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പൊലീസ് തന്നെ തേടിയെത്തുമെന്ന് പേടിച്ചാണ് യുവതി ആത്മഹത്യാ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

നവംബര്‍ പത്തിനായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗതവുമായുള്ള (24) ഭുവനേശ്വരിയുടെ വിവാഹം. പൊലീസില്‍ ചേരാൻ പരിശീലനം കഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു ഭുവനേശ്വരി. വിവാഹം കഴിഞ്ഞതോടെ ജോലിയ്ക്ക് പോകാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ഭുവനേശ്വരി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന്‍ എന്ന ആന്റണിയെ ഭുവനേശ്വരി സമീപിച്ചു. മൂന്നുപവന്റെ നെക്ളേസ് പണയംവച്ച്‌ ലഭിച്ച 75000 രൂപ നൽകി. പിന്നീട് ഡിസംബർ രണ്ടിന് ഭര്‍ത്താവിനെയും കൂട്ടി ഭുവനേശ്വരി കുമളി, തേക്കടി സന്ദർശനത്തിനെത്തി. മടങ്ങുന്നതിനിടെ റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇരുവരും കുറച്ചുദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്തെത്തിയപ്പോള്‍ ടയര്‍ പഞ്ചറായിരിക്കുന്നത് കണ്ട് ഗൗതം സ്കൂട്ടര്‍ ഉരുട്ടി നടക്കാന്‍ തുടങ്ങി.

ഈ സമയം കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്കൂട്ടറില്‍ ഇടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഗൗതം രക്ഷപ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ സംഘം ഗൗതമിനെ മർദിച്ചു. ഗൗതമിന്റെ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആന്റണി (20), പ്രദീപ് (35), മനോജ്കുമാര്‍ (20), ആല്‍ബര്‍ട്ട് (28), ജയസന്ധ്യ (18) എന്നിവര്‍ പിടിയിലായി.

ഇവര്‍ പിടിയിലായതറിഞ്ഞ ഭുവനേശ്വരി അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറ‌ഞ്ഞു. ക്വട്ടേഷന്‍ നല്‍കുന്നതിനായി പണയംവച്ച സ്വര്‍ണം പൊലീസ് കണ്ടെത്തി.