Saturday
10 January 2026
20.8 C
Kerala
HomeKeralaബത്തേരി തെരഞ്ഞെടുപ്പ് കോഴ; സുരേന്ദ്രനെയും ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും

ബത്തേരി തെരഞ്ഞെടുപ്പ് കോഴ; സുരേന്ദ്രനെയും ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ജെആർപി നേതാവ് സി കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവർക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടൻ നോട്ടീസ് അയക്കും. പ്രതികളുടെയും സാക്ഷികളുടെയും ശബ്ദപരിശോധന ഇന്നലെ പൂർത്തിയായി.

പ്രസീത അഴീക്കോട്, പ്രശാന്ത് മലവയൽ, ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേരിൽനിന്ന് അന്വേഷണസംഘം ഇതുവരെ മൊഴിയെടുത്തിരുന്നു. ബത്തേരി നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളിൽവെച്ച് മുപ്പത്തിയഞ്ച് ലക്ഷം രൂപ കെ.സുരേന്ദ്രൻ കോഴനൽകിയെന്നാണ് കേസ്

ഒരിടവേളയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കോഴക്കേസ് വീണ്ടും ചർച്ചയാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ഒന്നാംപ്രതിയായ കേസിൽ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താൽ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കെ.സുരേന്ദ്രൻ, സി.കെ.ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലയവയൽ എന്നിവരുടെ ശബ്ദസാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺസംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുൻനിർത്തിയാകും ചോദ്യംചെയ്യൽ. കെ.സുരേന്ദ്രനും സി.കെ.ജാനുവിനും അന്വേഷണസംഘം ഉടൻ നോട്ടീസ് അയക്കും. അടുത്തയാഴ്ച്ച ചോദ്യം ചെയ്യലുണ്ടായേക്കും.

 

RELATED ARTICLES

Most Popular

Recent Comments