നിയമസഭയിൽ 1040 സോളാർ പാനലുകൾ സ്ഥാപിച്ചു

0
32

നിയമസഭയിൽ 1040 സോളാർ പാനലുകളാണ് നിലവിൽ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. 395 കിലോ വാൾട്ടിന്റെ സോളർ പദ്ധതി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തതോടെ കെഎസ്‌ഇബിയിൽനിന്ന് വാങ്ങുന്ന വൈദ്യുതിയിൽ 30% ഇനി ഒഴിവാക്കാനാകും. ഭാവിയിൽ കൂടുതൽ പാനലുകൾ സ്ഥാപിച്ചാൽ കെഎസ്‌ഇബി വൈദ്യുതി പൂർണമായും ഒഴിവാക്കാനാകുമെന്ന് അധികൃതർ പറയുന്നു. വർഷത്തിൽ ഏകദേശം ആറ് ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സ്മാർട് സിറ്റി പദ്ധതിയിലൂടെ 3.2 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിനു കഴിയും. നിയമസഭ ഉൾപ്പെടെ അഞ്ച്‌ പൊതു സ്ഥാപനങ്ങളിലാണ്‌ 607 കിലോ വാട്ടിന്റെ സൗരോർജ പദ്ധതി ആണ് നടപ്പാക്കുന്നത്‌. ഇതിൽ 395 കിലോവാട്ട്‌ ഉൽപ്പാദിപ്പിക്കുന്നത്‌ കേരള നിയമസഭയിലും അത് വഴി നിയമസഭ ചേരുന്ന സമയങ്ങളിൽ വൈദ്യുതി ആവശ്യത്തിന്റെ 30% നിറവേറ്റാൻ പ്ലാൻറിനു കഴിയും. ശേഷിക്കുന്ന വൈദ്യുതി കെഎസ്‌ഇബിയിൽനിന്നും വാങ്ങിയാൽ മതിയാകും. സഭ ചേരാത്ത സമയങ്ങളിൽ അധികം വരുന്ന വൈദ്യുതി കെഎസ്‌ഇബിയുടെ ഗ്രിഡിലേക്കു നൽകാം. കാർബൺ പുറംതള്ളൽ വർഷത്തിൽ 502 ടൺ കുറയ്ക്കാനുമാകും.

ഓരോ ദിവസത്തെയും ഉൽപ്പാദനവും ഉപയോഗവും കമാൻഡ് സെന്ററിൽ അവലോകനം ചെയ്യും. അഞ്ചു വർഷത്തെ പരിപാലനവും അറ്റക്കുറ്റപ്പണിയും കരാറിന്റെ ഭാഗമാണ്. നിയമസഭയ്ക്കു പുറമേ സെൻട്രൽ ലൈബറി, യൂണിവേഴ്സിറ്റി ലൈബ്രറി, വിമൻസ് കോളജ്, അട്ടകുളങ്ങര സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലും സോളർ പാനലുകൾ സ്ഥാപിക്കുന്നുണ്ട്.