യുഡിഎഫില്‍ സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കാൻ ഹൈക്കമാന്‍ഡ് ഇടപെടൽ

0
55

സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിനായുള്ള സീറ്റ് വിഭജന തര്‍ക്കം യുഡിഎഫില്‍ രൂക്ഷമാകുന്നു. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്താകും തര്‍ക്കം തുടരുന്ന സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ നിലപാട് സ്വീകരിക്കുക.

കേരള കോണ്‍ഗ്രസ് ജോസഫ്, മുസ്ലിം ലീഗ് എന്നിവരുമായി തുടരുന്ന തര്‍ക്കത്തില്‍ ഇനിയും പരിഹാരം ആയിട്ടില്ല. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആര്‍എസ്പിയുടെ ആവശ്യത്തിലും വിജയ സാധ്യതയുള്ള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും തീരുമാനം വൈകുകയാണ്.

പാലയ്ക്ക് പുറമെ സീറ്റ് ആവശ്യപ്പെടുന്ന മാണി സി കാപ്പനെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, ഘടക കക്ഷികളുമായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ്. ഡല്‍ഹിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഫോണ്‍ മുഖാന്തരമാകും ഘടക കക്ഷികളുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുക.