ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പിലാണ് സംഭവം. ഭർത്താവിനെയും , ഭാര്യയെയും, രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ് (37), ഭര്യ ഷീന (38 ) , മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തികബാധ്യതയാണ് മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ദമ്പതികളെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സബീഷിന്‍റെ ഫോൺ പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഫോറൻസിക് വിദഗ്ദർ ഉൾപ്പടെ എത്തി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും. നാലുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കുറ്റിക്കാട്ടൂരിലുള്ള ഇവരുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.
