പ്രതിയെ ചികിത്സിക്കുമ്പോൾ പൊലീസുകാർ കൂടെ ഉണ്ടാകരുതെന്നാണ് കോടതി നിർദേശം; ഡിവൈഎഫ്ഐ

0
86

കൊട്ടാരക്കരയിയിൽ യുവഡോക്ടർ കൊല്ലപ്പെട്ടത് അതിദാരുണമായ സംഭവമെന്ന് ഡിവൈഎഫ്ഐ. ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തികപെടാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോൾ പൊലീസുകാർ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിർദേശം. പ്രതിക്ക് ആയുധം എങ്ങനെ ലഭിച്ചു എന്നതിൽ ഉൾപ്പടെ വിശദമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കൊലപാതകം നടത്തിയത്. നിലത്തുവീണ വന്ദനയെ തുടരെ പ്രതി കുത്തുകയായിരുന്നു. ചികിത്സയ്ക്ക് ബന്ധുവിനൊപ്പം എത്തിയ ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്.

പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.