അസം-മേഘാലയ അതിർത്തി മേഖലയിൽ വെടിവെപ്പ്: നാല് മരണം

0
89

അസം-മേഘാലയ അതിർത്തി മേഖലയിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. അതിർത്തി മേഖലയായ മുക്രോയിലാണ് വെടിവെപ്പുണ്ടായത്. വെസ്റ്റ് ജയന്തിയ ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെടുന്നത്. അസം വനംവകുപ്പ് ജീവനക്കാരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. അനധികൃത തടി കടത്തുകയായിരുന്ന ട്രക്ക് പോലീസ് തടഞ്ഞതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അസം വനംവകുപ്പ് സംഘം മേഘാലയ അതിർത്തിയിൽ ട്രക്ക് തടഞ്ഞതെന്ന് വെസ്റ്റ് കർബി ആംഗ്ലോംഗ് പോലീസ് സൂപ്രണ്ട് ഇംദാദ് അലി പിടിഐയോട് പറഞ്ഞു. ട്രക്ക് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ വനപാലകർ വെടിയുതിർക്കുകയും ടയർ പഞ്ചറാകുകയും ചെയ്തു. ഡ്രൈവറെയും കൈക്കാരനെയും മറ്റൊരാളെയും പിടികൂടിയതായും മറ്റുള്ളവർ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പിന്നാലെ മേഘാലയയിൽ നിന്ന് ധാരാളം ആളുകൾ ആയുധങ്ങളുമായി പുലർച്ചെ 5 മണിയോടെ സ്ഥലത്ത് തടിച്ചുകൂടി. അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം ഫോറസ്റ്റ് ഗാർഡുകളെയും പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു.

‘സംഭവത്തിൽ ഒരു ഫോറസ്റ്റ് ഹോം ഗാർഡും ഖാസി സമുദായത്തിലെ മൂന്ന് പേരും കൊല്ലപ്പെട്ടു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്,’ ഓഫീസർ പറഞ്ഞു. എന്നാൽ ബിദ്യാസിംഗ് ലെഖ്‌തെ എന്ന ഫോറസ്റ്റ് ഗാർഡ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.