ബ്രസീലിൽ അധികാരം തിരിച്ചുപിടിച്ച് ഇടതുപക്ഷം, ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് ജയം

0
82

ബ്രസീലിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് ജയം. നിലവിലെ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ നേതാവ് ലുലയുടെ അതിശയകരമായ തിരിച്ചുവരവ്. മുൻ ബ്രസീൽ പ്രസിഡന്റായിരുന്നു ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. 2003 മുതൽ 2010 വരെയാണ് മുൻപ് ലുല പ്രസിഡന്റായിരുന്നത്. 2018ൽ അഴിമതിയാരോപണത്തെ തുടർന്ന് അദ്ദേഹത്തെ ജയിലിലടച്ചു. 99.1 ശതമാനം വോട്ടിംഗ് മെഷീനുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ബോൾസോനാരോയ്ക്ക് 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ലുലയ്ക്ക് 50.8 ശതമാനം വോട്ടുകൾ ലഭിച്ചു.

ഒരു നവീന യാഥാസ്ഥിതിക സഖ്യം രൂപീകരിക്കാൻ ഉയർന്നുവന്ന ബോൾസോനാരോയുടെ തീക്ഷ്ണമായ തീവ്ര വലതുപക്ഷ ജനകീയതയ്‌ക്കുള്ള ശാസനയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ബ്രസീൽ കോവിഡ് പാൻഡെമിക്കിന്റെ ഏറ്റവും മോശമായ മരണസംഖ്യകളിലൊന്നുള്ള രാജ്യമായതും നിലവിലെ പ്രസിഡന്റിന് പിന്തുണ നഷ്ടപ്പെടാൻ കാരണമായി. രാജ്യത്ത് “സമാധാനത്തിനും ഐക്യത്തിനും” വേണ്ടി വോട്ട് ചെയ്യാനാണ് ലുല ആഹ്വാനം ചെയ്തത്.

“സമാധാനം, ജനാധിപത്യം, അവസരങ്ങൾ എന്നിവയുള്ള ബ്രസീലിന്റെ” ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു ലുലയുടെ വിജയശേഷമുള്ള പ്രസം​ഗം. ലിംഗസമത്വവും വംശീയ സമത്വവും 33.1 ദശലക്ഷം ബ്രസീലുകാരെ ബാധിക്കുന്ന പട്ടിണിയും നേരിടേണ്ടതിന്റെ ആവശ്യകതയും അടിയന്തര സഹായങ്ങളുടെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. “സമ്പദ്‌വ്യവസ്ഥയുടെ ചക്രം വീണ്ടും തിരിയും,” അദ്ദേഹം വാഗ്ദാനം ചെയ്തു.