ഓസ്‌ട്രേലിയയിലെ മഴക്കെടുതി; അപകടകരമായ സാഹചര്യമെന്ന് പ്രധാനമന്ത്രി

0
107

ഓസ്‌ട്രേലിയയിലെ തെക്കുപടിഞ്ഞാറൻ ഉൾ പ്രദേശങ്ങളിലെ ഒഴിപ്പിക്കൽ പ്രവർത്തനം തുടരുന്നതിനിടെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ പൗരന്മാർ അവരുടെ വീടുകളും ഓഫിസുകളും സന്ദർശിക്കുന്നതായി റിപ്പോർട്ടുകൾ. അതേസമയം, വാരാന്ത്യത്തിലുടനീളം മഴ പെയ്യുകയും നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്‌ത്‌ ശേഷവും പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

ദുരന്തത്തിലെ ആദ്യ മരണം ശനിയാഴ്‌ച രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. റോച്ചസ്‌റ്ററിലെ വെള്ളപ്പൊക്ക പ്രദേശത്തിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മെൽബണിൽ നിന്ന് 200 കിലോമീറ്റർ വടക്കായാണ് റോച്ചസ്‌റ്റർ സ്‌ഥിതി ചെയ്യുന്നത്.

“വരാനിരിക്കുന്ന ദിവസങ്ങളിലും ആഴ്‌ചകളിലും വളരെ അപകടകരമായ സമയങ്ങളിലൂടെയാവും നാം കടന്നു പോവേണ്ടത്. ഈ ആഴ്‌ചയുടെ അവസാനം കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോഴും വളരെ അപകടകരമായ സാഹചര്യമായി തുടരുന്നു” ന്യൂ സൗത്ത് വെയിൽസിലെ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ മേഖലയിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ചില വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതായി ഓസ്‌ട്രേലിയൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കഴിഞ്ഞ ആഴ്‌ചയിലുടനീളം ടാസ്മാനിയയിലെ പ്രദേശങ്ങൾ തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ റെക്കോർഡ് മഴ രേഖപ്പെടുത്തിയതായും കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

പ്രധാനമന്ത്രി അൽബനീസ് ഞായറാഴ്ച വെള്ളപ്പൊക്കമുണ്ടായ ഭാഗങ്ങൾ സന്ദർശിച്ചു. മെൽബണിലെ പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. അതേസമയം, വെള്ളപ്പൊക്ക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.