സന്ദർശക വിസയിൽ രാജ്യത്തേക്ക് വന്ന നൂറിലധികം പേരെ തിരിച്ചയച്ച് ബഹറിൻ

0
94

സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തുന്ന ആളുകൾ നിബന്ധനകൾ പാലിക്കണമെന്ന് ബഹ്റെെൻ അധികൃതർ അറിയിച്ചു. ബഹ്റൈൻ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചത്. വിവിധ രാജ്യക്കാരായ നൂറിലധികം പേരാണ് കഴിഞ്ഞ ദിവസം തിരിച്ച്‌ സ്വന്തം നാട്ടിലേക്ക് പോയത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് തുടർകഥയാണെന്നും വരുന്നവർ വളരെ അധികം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽക്കുന്നു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരും നാട്ടിൽ നിന്നും ഗൾഫിലേക്ക് വരുന്നവരോട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നുണ്ട്.

സന്ദർശക വിസ ദുരുപയോഗം ചെയ്ത് പലരും വ്യാപകമായി ആളുകളെ എത്തിക്കുന്നുണ്ട്. ഇവരിൽ പലരും രാജ്യത്ത് കുടുങ്ങുന്നണ്ട്. ഇത്തരം സംഭവങ്ങൾ വർധിച്ചു വരുകയാണ്. അതുകൊണ്ടാണ് ബഹ്റെെൻ നിബന്ധനകൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബഹ്റൈനിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് പല ഏജന്റുമാരും വലിയ തുക വാങ്ങിയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. യാത്രക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നും പറയാതെയാണ് ഇവർ തൊഴിലാളികളെ കയറ്റിവിടുന്നത്. ഗൾഫ് എയർ വിവിധ ട്രാവൽ ഏജൻസികൾക്ക് നിബന്ധനകൾ സർക്കുലർ അയച്ചിട്ടുണ്ട്.

ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ 50 ദിനാർ കെെവശം വെക്കണം. ഇതാണ് പ്രധാന നിബന്ധന. കൂടാതെ മടങ്ങിപ്പോകാനുള്ള ടിക്കറ്റ് കെെവശം ഉണ്ടായിരിക്കണം. ബഹ്റൈനിൽ താമസിക്കാൻ വേണ്ടിയുള്ള ഹോട്ടൽ ബുക്കിങ് നടത്തണം. സ്‍പോൺസർ ചെയ്യുന്ന ആളുടെ താമസ സ്ഥലത്തിന്റെ രേഖ എന്നിവയെല്ലാം ഉണ്ടായിരിക്കണം. ബഹ്റൈനിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഏജന്റുമാർ പല തരത്തിൽ രേഖകൾ ഉണ്ടാക്കി ആളുകളെ എത്തിക്കുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ആണ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നത്.