ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, പെർമിറ്റ് തുടങ്ങിയവ ഇനി വീട്ടിലിരുന്നു സ്വന്തമാക്കാം

0
141

വാഹനവുമായി ബന്ധപ്പെട്ട് 58 ഓളം സേവനങ്ങൾ ഓൺലൈനിൽ സാധ്യമാക്കി കേന്ദ്രം. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട സമയവും, നടപടിക്രമങ്ങളും ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതോടെ വിവിധ സേവനങ്ങൾക്കായി ഉപയോക്താക്കൾ ആർടിഒ (RTO) കയറി നടക്കേണ്ട ആവശ്യം ഇനിയില്ല. വീട്ടിലിരുന്നു തന്നെ സേവനങ്ങൾ സ്വന്തമാക്കാം. ഇതു സംബന്ധിച്ചു പുതിയ വിജ്ഞാപനം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പുറത്തിറക്കി.

ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, പെർമിറ്റ്, ഉടമസ്ഥാവകാശം കൈമാറ്റം തുടങ്ങിയ 58 ഓളം പൗര കേന്ദ്രീകൃത സേവനങ്ങൾ ഇപ്പോൾ പൂർണമായും ഓൺലൈനായി ലഭിക്കും. ഇതുവരെ 18 പൗര കേന്ദ്രീകൃത സേവനങ്ങളായിരുന്നു ഉപയോക്താക്കൾക്ക് ഓൺലൈനായി ലഭിച്ചിരുന്നത്. ഇതാണ് 58 ആയി ഉയർത്തിയത്.

ആധാറിനെ കുറ്റം പറഞ്ഞവർ പോലും വാഴ്ത്തുന്ന തരത്തിലേക്കാണു കാര്യങ്ങൾ എത്തുന്നത്. ഉപയോക്താക്കളുടെ ആധാർ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ സേവനങ്ങൾ സാധ്യമാക്കുന്നത്. അതിനാൽ തന്നെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനു സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് യോഗ്യതാ പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്, കണ്ടക്ടർ ലൈസൻസിലെ വിലാസം മാറ്റം, മോട്ടോർ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ എന്നിവ പൗരൻമാർക്ക് സ്വമേധയാ ആധാർ പ്രാമാണീകരണത്തിലൂടെ പൂർത്തിയാക്കാം. നേരത്തേ ഇത്തരം നടപടികൾക്കു ഉപയോക്താക്കൾ ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങണമായിരുന്നു. എല്ലാ നടപടികളും ഓൺലൈൻ ആയതുകൊണ്ട് തന്നെ കാലതാമസവും ഇല്ലാതാകും. മുകളിലുള്ള അപേക്ഷ പരിഗണിച്ച് തീർപ്പാക്കിയ ശേഷം മാത്രമേ അധികൃതർക്ക് അടുത്ത അപേക്ഷ പരിഗണിക്കാൻ സാധിക്കൂവെന്നതും പദ്ധതിയുടെ മേൻമയാണ്.

ആധാർ ഇല്ലെങ്കിലും സേവനം

സാധുവായ ആധാർ നമ്പർ ഇല്ലാത്ത ഏതൊരു വ്യക്തിക്കും സിഎംവിആർ 1989 പ്രകാരം അതത് അതോറിറ്റിക്ക് ഭൗതികമായി ഒരു ബദൽ രേഖ സമർപ്പിച്ച് ഐഡന്റിറ്റി സ്ഥാപിച്ചുകൊണ്ട് ഭൗതിക രൂപത്തിൽ അത്തരം സേവനം പ്രയോജനപ്പെടുത്താമെന്നു വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ നടപടികളിലൂടെ ആർടിഒ ഓഫീസുകളിലെ തിരക്ക് ക്രമതീതമായി കുറയ്ക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ. ഇതുവഴി ഉദ്യോഗസ്ഥർക്കു നിരത്തുകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. നിരത്തുകളിലെ പരിശോധനകൾ സജീവമാക്കാനും, നിയമലംഘനങ്ങൾ കുറയ്ക്കാനും, വരുമാനം വർധിപ്പിക്കാനും നടപടികൾ വഴിവയ്ക്കും. വാഹനം മോടിപിടിപ്പിക്കാൽ, അധനികൃത ലൈറ്റുകൾ, സൈലൻസർ, ഹോൺ, അമിതവേഗം എന്നിവയ്‌ക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു സാരം.

കൂടുതൽ സേവനങ്ങൾ ഉടൻ

കൂടുതൽ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പണിപ്പുരയിലാണ്. ആർടിഒ ഓഫീസുകളെ പൂർണമായും പേപ്പർ രഹിതമാക്കുകയെന്ന ലക്ഷ്യം കൂടി നടപടിക്കു പിന്നിലുണ്ട്. വിവരങ്ങൾ പൂർണമായും ഓൺലൈൻ ആകുന്നതു വഴി അധികൃതർക്ക് ഓൺലൈനായി തന്നെ വാഹനങ്ങളുടെ പൂർണവിവരങ്ങളും, ഹിസ്റ്ററിയും ലഭ്യമാകും. ഇതു വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ സഹായകരമാകുമെന്നാണു വിലയിരുത്തൽ.