വയനാട്ടിൽ യുവതിയെ ക്വാറിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
60

വയനാട്ടിൽ യുവതിയെ ക്വാറിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ ചീങ്ങേരി കോളനിയിലെ പാത്തിവയൽ വീട്ടിൽ രാജന്റെ മകൾ പ്രവീണ (21) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അമ്പലവയൽ വികാസ് കോളനിയിലെ ക്വാറിക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ പ്രവീണയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കുളത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന സൂചന നാട്ടുകാർക്ക് ലഭിക്കുകയായിരുന്നു. പ്രവീണ രാവിലെ ക്വാറി കുളത്തിൽ ചാടുന്നത് ചില നാട്ടുകാർ കണ്ടിരുന്നു.

ഉടൻ തന്നെ നാട്ടുകാർ സുൽത്താൻ ബത്തേരി ഫയർഫോഴ്‌സിനെ വിവരമറിച്ചു. ഫയർഫോഴ്സ് സേനാംഗങ്ങൾ എത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി അസംഷൻ ആശുപത്രിക്ക് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ എക്‌സ്-റേ ടെക്‌നിഷ്യൻ പഠനം നടത്തി വരികയായിരുന്നു യുവതി. പ്രവീണ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രഥമിക നിഗമനം. രാവിലെ ഒൻപതുമണിയോടെ യുവതി കുളത്തിൽ ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു.

സ്റ്റേഷൻ ഇൻ ചാർജ്ജ് പി കെ ഭരതൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ എൻ ബാലകൃഷ്ണൻ, ഐ ജോസഫ്, സി ടി സെയ്തലവി, ഫയർ ഓഫീസർമാരായ കെ കെ മോഹനൻ, കെ സിജു, എ ഡി നിബിൽ ദാസ്, എ ബി വിനീത്, അഖിൽ രാജ്, കെ അജിൽ, പി എസ് സുജയ് ശങ്കർ, എ ബി സതീഷ്, ഹോംഗാർഡുമാരായ പി കെ ശശീന്ദ്രൻ, ഫിലിപ്പ് അബ്രഹാം, ഷിനോജ് ഫ്രാൻസിസ് എന്നിവരാണ് ഫയർഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്. അമ്പലവയൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.