യു കെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു

0
101

യു കെ പ്രധാനമന്ത്രിയെ തേടിയുള്ള കൺസർവേറ്റിവ് പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പ് അവസാനിച്ചു. പാർട്ടി തലവനായി തിരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. പാർട്ടി തലവനായി തിരഞ്ഞെടുക്കപ്പെടുന്ന ആളിനെയായിരിക്കും പ്രധാനമന്ത്രിയായി പാർട്ടി നോമിനേറ്റു ചെയ്യുക. ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനക്ക് , ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നിവരാണ് അവസാന റൗണ്ടിൽ ഏറ്റുമുട്ടിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ഋഷി സുനെക്കിന്റെ സാദ്ധ്യത മങ്ങിയെന്ന വിലയിത്തലാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ റിഷി സുനക്കിന്റെ ടീം പ്രതീക്ഷ കൈവിട്ടിട്ടില്ല.

ഏകദേശം 180,000 മുതൽ 200,000 വരെ ടോറി പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ നേതാവിനെയും അതുവഴി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കാൻ വോട്ടു ചെയ്തത്. ഇത് മൊത്തം ജനസംഖ്യയുടെ 0.3 ശതമാനം മാത്രമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ഇത്ര ഒരു ചെറിയ പ്രാതിനിധ്യമാണെങ്കിലും രാജ്യത്തിന്റെ നിയമങ്ങൾ അങ്ങനെയാണ്.

പ്രധാനമന്ത്രി കൂടിയായ അവരുടെ നേതാവ് എന്തെങ്കിലും കാരണത്താൽ ഇടക്കാലത്ത് രാജിവച്ചാൽ പുതിയ ആളിനെ കണ്ടെത്തുന്നത് എംപിമാരുടെയും അധികാരത്തിലുള്ള പാർട്ടിയിലെ അംഗങ്ങളും ചേർന്നാണ് . ബോറിസ് ജോൺസൺ പ്രധാനമന്ത്രിസ്ഥാനമൊഴിഞ്ഞതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുമുള്ള ഉത്തരവാദിത്തം എംപിമാർക്കും ടോറി പാർട്ടിയിലെ അംഗങ്ങൾക്കുമായി. 180,000 മുതൽ 200,000 വരെ അംഗങ്ങളിൽ 44 ശതമാനം 65 വയസ്സിനു മുകളിലുള്ളവരും 97 ശതമാനം വെള്ളക്കാരുമാണെന്ന് ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റിയിലെ മൈൽ എൻഡ് ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ പഠനത്തിൽ കണ്ടെത്തി.

റിച്ച്മണ്ടിന്റെ (യോർക്ക്) എംപിയും മുൻ ചാൻസലറുമായ ഋഷി സുനക്കിന് നാമമാത്ര സാദ്ധ്യത മാത്രമാണ് ചില വോട്ടെടുപ്പുകൾ പ്രവചിക്കുന്നത്. കേവലം 8 മുതൽ 5 വരെ സാദ്ധ്യതമാത്രം. എന്നാൽ അദ്ദേഹത്തിന്റെ എതിരാളിയായ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 92 മുതൽ 95 വരെ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. വാതു വയ്പുകാരും ലിസ് ട്രസിന് ഒപ്പമാണ്. ആദ്യഘട്ടങ്ങളിൽ മുന്നിട്ടു നിന്നെങ്കിലും പാർലമെന്റിലെ ടോറി അംഗങ്ങളുടെ അവസാന റൗണ്ട് വോട്ടിംഗി മൈലുകൾ പിന്നിലായി.