പ്രളയം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാൻ

0
88

പണപ്പെരുപ്പവും, സാമ്ബത്തിക തകർച്ചയിലും ബുദ്ധിമുട്ടുന്ന പാകിസ്ഥാനെ കൂടുതൽ കഷ്ടത്തിലാക്കി കനത്ത മഴയും വെള്ളപ്പൊക്കവും. ദിവസങ്ങളായി പാകിസ്ഥാനിൽ നിരവധി ഭാഗങ്ങളിൽ മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ 937 പേർ മരിച്ചതായാണ് കണക്ക്. ഇതേതുടർന്ന് രക്ഷാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം രാജ്യത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതായി പാക് പ്രധാനമന്ത്രി പറഞ്ഞു. പാക് പ്രവിശ്യയായ സിന്ധിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.

ഓഗസ്റ്റ് മാസം പാകിസ്ഥാനിൽ പരക്കെ മഴ ലഭിച്ചിരുന്നു. 166.8 മില്ലിമീറ്റർ മഴ ഇക്കാലയളവിൽ ലഭിച്ചു, മഴയുടെ കണക്കിൽ 241 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതിയേയും മഴ കാര്യമായി ബാധിക്കുന്നുണ്ട്. മഴയും വെള്ളപ്പൊക്കവും 30 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.

ലക്ഷക്കണക്കിനാളുകൾക്കാണ് വീട് നഷ്ടമായത്. ഇവർക്ക് താത്കാലിക വാസം ഒരുക്കുന്നതിനായി സിന്ധ് ഒരു ദശലക്ഷം ടെന്റുകളാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്, മറ്റൊരു പ്രവിശ്യയായ ബലൂചിസ്ഥാൻ 100,000 ടെന്റുകളും ആവശ്യപ്പെട്ടു കഴിഞ്ഞു. മഴയിൽ റോഡുകളും വ്യാപകമായി തകർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്തുടനീളം 150 കിലോമീറ്റർ റോഡുകൾ തകർന്നതായും 82,000ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും യുഎൻ ഏജൻസി ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് വ്യക്തമാക്കി.