എൻഡിടിവി പിടിച്ചെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരായി ഉടമസ്ഥരുടെ നീക്കം

0
34

എൻഡിടിവി പിടിച്ചെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരായി ഉടമസ്ഥരായ പ്രണോയ് റോയിയും രാധിക റോയിയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിച്ചു.

ഇവരുടെ ഉടമസ്ഥതയിലുള്ള ആർആർപിആർ ഹോൾഡിങ്സിന് ഓഹരി വിപണിയിൽ ഇടപെടുന്നതിന് രണ്ടുവർഷത്തെ വിലക്കുണ്ട്. 2022 നവംബർ 26നു മാത്രമേ വിലക്ക് അവസാനിക്കൂ. സ്ഥാപനത്തിന് വിലക്കുള്ളതിനാല് അദാനിയുടെ ഓഹരി തട്ടിയെടുക്കൽ നിലനിൽക്കില്ലെന്നും എൻഡിടിവി ഉടമകൾ സെബിയെ അറിയിച്ചു.

എൻഡിടിവിയിൽ ആർആർപിആർഎച്ചിന് ഉണ്ടായിരുന്ന 29.18 ശതമാനം ഓഹരിയാണ് 2009ലെ ഒരു വായ്പാ കരാറിന്റെ മറവിൽ അദാനി ഗ്രൂപ്പ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിൽ (വിസിപിഎൽ)നിന്ന് 2009ൽ 99.9 ശതമാനം ഓഹരി ഈടുനൽകി 403.85 കോടി രൂപ ആർആർപിആർഎച്ച്‌ വായ്പയെടുത്തിരുന്നു.

വിസിപിഎല്ലിനെ അദാനിയുടെ മാധ്യമവിഭാഗമായ എഎംജി മീഡിയാ നെറ്റ്വർക്സ് വാങ്ങിയാണ് എൻഡിടിവി വളഞ്ഞവഴിയിൽ സ്വന്തമാക്കാൻ നീക്കംതുടങ്ങിയത്. ഒപ്പം ചില്ലറനിക്ഷേപകരടക്കം മറ്റ് ഓഹരി ഉടമകളുടെ 26 ശതമാനം ഓഹരികൾ 294 രൂപ നിരക്കിൽ വാങ്ങാമെന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കുമെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.