Friday
19 December 2025
19.8 C
Kerala
HomeKeralaകേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി ഗോവിന്ദൻ കൂടിക്കാഴ്ച ചർച്ച നടത്തി

കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി ഗോവിന്ദൻ കൂടിക്കാഴ്ച ചർച്ച നടത്തി

തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജർ മെസ്‌കെരം ബ്രഹനെ, സീനിയർ അർബൻ ഇക്കണോമിസ്റ്റ് ആൻഡ് ടാസ്‌ക് ടീം ലീഡർ ഷിയു ജെറി ചെൻ, അർബൻ കൺസൾട്ടന്റ് റിദിമാൻസാഹ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡയറക്ടർ മിർ മുഹമ്മദ്, ജോയിന്റ് ഡയറക്ടർ യു.വി ജോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

മാലിന്യസംസ്‌കരണത്തിന്റെ ലോകമാതൃകയാക്കി ഖരമാലിന്യ പരിപാലന പദ്ധതിയെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലനത്തിനും സംസ്‌കരണത്തിനുമായി തദ്ദേശ സ്ഥാപന തലങ്ങളിലും മേഖലാ തലങ്ങളിലും വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കും. പ്രാദേശികമായ പ്രത്യേകതകൾക്കനുസരിച്ച് ഓരോ നഗരസഭകളും തയ്യാറാക്കുന്ന സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാനിന് ആവശ്യമായ സാങ്കേതിക സഹായം നൽകും. ഇതിലൂടെ സാങ്കേതികമായും സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിരമായ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വികസിപ്പിക്കുവാനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുവാനും സാധിക്കും.

പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്ക് നിലവിലുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതുമായി ആദ്യഘട്ട ഗ്രാന്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് സാമ്പത്തിക സഹായത്താൽ കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ആറുവർഷമാണ് പദ്ധതി കാലയളവ്. ഏകദേശം 2300 കോടി രൂപയാണ് പദ്ധതി അടങ്കൽ തുക.

RELATED ARTICLES

Most Popular

Recent Comments