പ്രയാഗ് രാജിലെ പൊളിക്കൽ നടപടികൾക്ക് പിന്നാലെ കൂടൂതൽ ഇടങ്ങളിലേക്ക് ബുൾഡോസറുകളുമായി യുപി സർക്കാർ

0
42

ലഖ്നൗ: പ്രയാഗ് രാജിലെ പൊളിക്കൽ നടപടികൾക്ക് പിന്നാലെ കൂടൂതൽ ഇടങ്ങളിലേക്ക് ബുൾഡോസറുകളുമായി യുപി സർക്കാർ. നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ച 9 ജില്ലകളിൽ ഇന്നും പൊളിക്കൽ തുടരും. പ്രതികളുടെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം, വീട് പൊളിച്ചതിനെതിരെ കോടതിയെ  സമീപിക്കുമെന്ന് വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് വ്യക്തമാക്കി. എന്നാൽ ജാവേദിന്‍റെ വീട്ടിൽ നിന്ന് തോക്ക് അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിൽ ഓഗസ്റ്റ് പത്തു വരെ കർഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കർഫ്യൂ തുടരുകയാണ്.
അതേസമയം, പ്രവാചക നിന്ദയില്‍ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്‍ത് നാടുകടത്തും. ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും നാടുകടത്താനും ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. നാടുകടത്തലിനു മുന്നോടിയായി പ്രകടനം നടത്തിയവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ല. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ വിളിച്ചുവരുത്തി കുവൈത്ത് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. പരാമര്‍ശം നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കിയിരുന്നെങ്കിലും പരസ്യമായി മാപ്പുപറയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുവൈത്ത്. പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ സ്വദേശികളുടെ ഉടമസസ്ഥതയിലുള്ള ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ നേരത്തെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചിരുന്നു