സ്വപ്നനേട്ടത്തിലേക്ക് കണ്ണും നട്ട് രാജ്യം; ചന്ദ്രയാൻ ചന്ദ്രനിലിറങ്ങാൻ ഇനി ഒരാഴ്ച

0
93

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ
വ്യാഴാഴ്ചയാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. അവസാനഘട്ട ഭ്രമണപഥം താഴ്ത്തലും വിജയിച്ചതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു.

ചന്ദ്രന് 117 കിലോമീറ്റർ‌ മാത്രം അകലെയാണ് ഇപ്പോൾ ചന്ദ്രയാനുള്ളത്. ഓഗസ്റ്റ് 6, 9, 14 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ മൂന്ന് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച്ച വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. ഓഗസ്റ്റ് 23ന് വൈകിട്ടാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.

ജൂലൈ 14നാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്. 22–ാം ദിവസം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്. പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ നേരത്തെ പുറത്തുവിട്ടിരുന്നു. ഓ​ഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെ പേടകത്തിലെ ക്യാമറകൾ ചന്ദ്രനെ ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.