സുകുമാരൻ നായരുടേത് ആർഎസ്എസിന്റെ പന്തിയിലിരുന്നുള്ള കളി; അദ്ദേഹത്തിന്റെ ​ഗണപതിയാരാധനയ്ക്ക് വിശ്വാസവുമായി ബന്ധമില്ല

0
203

കോഴിക്കോട്: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ. പതിനെട്ടു വർഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആർ എസ് എസുകാരനായ സുകുമാരൻനായരുടെ ഗണപതിയാരാധനക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആർ എസ് എസിൻ്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോൺഗ്രസുകാർ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിൻ്റെ വർഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്. വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികം. സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയബോധത്തിൻ്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളക്കും മനസിലാവും- കുഞ്ഞിക്കണ്ണൻ പറഞ്ഞു.

മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള സമുദായപരിഷ്ക്കരണവാദികൾ അസഹനീയവും അശ്ലീലവുമായി കാണുകയും എതിർക്കുകയും ചെയ്ത ബ്രാഹ്മണാധികാരത്തിൻ്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആർഎസ്എസിൻ്റെ അജണ്ടയിലാണ് സുകുമാരൻ നായർ കയറി പിടിച്ചിരിക്കുന്നത്. സുകുമാരൻനായരെ ഓർത്തല്ല ഹിന്ദുത്വത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് മീൻപിടിക്കാനിറങ്ങുന്ന കോൺഗ്രസുകാരെ ഓർത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത്.

ഇങ്ങനെ സംഘി അജണ്ടയിൽ കളിച്ച് കളിച്ചാണ് ആസാമിലും മണിപ്പൂരിലും മേഘാലയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു പി യിലുമെല്ലാം കോൺഗ്രസുകാർ ബിജെപിയായത്. യു പിയിൽ റീത്തബഹുഗുണ മുതൽ ആസാമിൽ ഹിമന്ത് ബിശ്വാസ് ശർമ്മ വരെ. മണിപ്പൂരിൽ ഗോത്ര – ക്രൈസ്തവ ജനതയുടെ രക്തം കുടിച്ച് മരണനൃത്തമാടുന്ന ബീരെൻ സിംഗ് 2016 വരെ കോൺഗ്രസ് നേതാവായിരുന്നല്ലോ- കുഞ്ഞിക്കണ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം സ്പീക്കർ എ എൻ ഷംസീർ സമൂഹത്തോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെട്ടു. പ്രത്യേക സമുദായത്തിൽ പെട്ട ആൾ ഒരു വിഭാ​ഗത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രസ്താവന നിന്ദ്യവും അപമാനകരമാണെന്നും സുകുമാരൻ നായർ പറഞ്ഞു.