Wednesday
17 December 2025
24.8 C
Kerala
HomeIndia19 വർഷം മുമ്പ്, മണിപ്പൂരിൽ സ്ത്രീകളുടെ സുരക്ഷക്കായി നഗ്ന പ്രതിഷേധം; മണിപ്പൂർ ചുട്ടുപൊള്ളുമ്പോൾ, അവർ പോരാട്ടത്തിലേക്ക്...

19 വർഷം മുമ്പ്, മണിപ്പൂരിൽ സ്ത്രീകളുടെ സുരക്ഷക്കായി നഗ്ന പ്രതിഷേധം; മണിപ്പൂർ ചുട്ടുപൊള്ളുമ്പോൾ, അവർ പോരാട്ടത്തിലേക്ക് മടങ്ങുന്നു

2004 ജൂലൈയിൽ മണിപ്പൂരിനെയും രാജ്യത്തെയാകെയും അക്ഷരാർത്ഥത്തിൽ നടുക്കിയ സംഭവമാണ് തങ്‌ജം മനോരമ കേസ്. 32 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു സുരക്ഷാ സേനക്കെതിരായ കേസ്.

സംഭവത്തെത്തുടർന്ന് മണിപ്പൂരിലുടനീളം പ്രകടനങ്ങൾ പൊട്ടിപ്പെട്ടിരുന്നു. ഇതിനിടെ 12 സ്ത്രീകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നഗ്നരായി മാർച്ച് ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വരെ വലിയ വാർത്തയായി.

പത്തൊൻപത് വർഷങ്ങൾക്കിപ്പുറം, മണിപ്പൂരിൽ വീണ്ടും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗം ചെയ്തതിന്റെ വീഡിയോ രാജ്യമാകെ നടുക്കത്തോടെയാണ് കണ്ടത്. ഈ അരും ക്രൂരതയുടെ വാർത്ത കേട്ട് തങ്ങൾ ഞെട്ടിപ്പോയെന്ന് 2004 ൽ ന​ഗ്നരായി പ്രതിഷേധം നടത്തിയ സ്ത്രീകൾ പറയുന്നു.

സുരക്ഷാ സേനക്കെതിരെ പ്രതിഷേധിക്കുമ്പോൾ, സംഘത്തിലെ ഒരാളായ ജ്ഞാനേശ്വരിക്ക് 54 വയസായിരുന്നു പ്രായം. ഇപ്പോൾ ജ്ഞാനേശ്വരി 70 കളിലാണ്. മണിപ്പൂരിലെ നിലവിലെ സാഹചര്യം യുദ്ധസമാനം ആണെന്ന് ജ്ഞാനേശ്വരി പറയുന്നു. ”വീഡിയോ കണ്ട് ഞാൻ ഞെട്ടിപ്പോയി. അന്ന് സ്ത്രീകളുടെ സുരക്ഷക്കു വേണ്ടിയായിരുന്നു ഞങ്ങളുടെ പ്രതിഷേധം. ഈ സംഭവം അറിഞ്ഞ് എനിക്ക് ഭയവും സങ്കടവും തോന്നി. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണം”, ജ്ഞാനേശ്വരി പറഞ്ഞു.

95 കാരിയായ രമണിയും തങ്‌ജം മനോരമയ്‌ക്ക് നീതി തേടിയുള്ള പ്രതിഷേധത്തിന്റെ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ”19 വർഷം മുമ്പ് ഞങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി. ഇന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ഭയം തോന്നുന്നു. ഇത്തരം എല്ലാ പരാതികളും പരിശോധിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”, രമണി പറഞ്ഞു.

”ഇതെല്ലാം കേൾക്കുമ്പോളും കാണുമ്പോളും ഞങ്ങൾക്ക് വിഷമം തോന്നുന്നു. കഠിനമായ ശിക്ഷ കിട്ടിയാലേ ഇവരൊക്കെ ഒരു പാഠം പഠിക്കൂ. ഞങ്ങൾ അന്നും നീതിക്കായി പോരാടി, ഇന്നും നീതിക്കായി പോരാടും. സ്ത്രീകൾ കുക്കികളാണോ അല്ലയോ എന്നത് ഇവിടെ പ്രശ്നമല്ല ഈ വിഷയത്തിൽ സർക്കാർ ഇടപെടണം”, 72 കാരിയായ നംഗ്ബി പറഞ്ഞു.

അന്ന് സുരക്ഷാ സേനക്കെതിരെ ന​ഗ്നരായി പ്രതിഷേധം നടത്തിയ ഈ 12 സ്ത്രീകളും മെയ്തേയ് സമുദായത്തിൽ പെട്ടവരാണ്. സ്ത്രീകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഇത്തരം അതിക്രമങ്ങൽ അവസാനിപ്പിക്കണം എന്നാണ് ഇവരുടെ അഭ്യർത്ഥന. തങ്ങളുടെ സഹോദരിമാർക്ക് നീതി ലഭിക്കും എന്നു തന്നെയാണ് ഇവരുടെ ഉറച്ച പ്രതീക്ഷ. പ്രായാധിക്യത്താൽ ഇവർക്കിപ്പോൾ പ്രതിഷേധിക്കാനായി തെരുവിലിറങ്ങാൻ കഴിയുന്നില്ലെങ്കിലും, സ്ത്രീകൾക്കെതിരായ ഇത്തരം ആക്രമണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments