അച്ഛന്റെ ആഗ്രഹം പോലെ പുതുജീവിതത്തിലേക്ക്; വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

0
185

വർക്കലയിൽ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി. ശിവഗിരി അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. അച്ഛന്റെ കൈപിടിച്ച് മണ്ഡപത്തിലെത്താൽ കൊതിച്ച ശ്രീലക്ഷ്മിയ്ക്ക് അച്ഛന്റെ ചിത്രത്തിനു മുൻപിൽ കണ്ണീരോടെ പ്രാർത്ഥിച്ച് ഇറങ്ങാനാണ് സാധിച്ചത്.

ജൂൺ 28നാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടത്താനിരുന്നത്. മകളുടെ വിവാഹ ദിനത്തിലാണ് തിരുവനന്തപുരം കല്ലമ്പലത്ത് വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജൻ (62 ) കൊല്ലപ്പെട്ടത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അക്രമികൾ ലക്ഷ്യം വെച്ചത് ശ്രീലക്ഷ്മിയെയാണെന്നും ആദ്യം ആക്രമിക്കാൻ ശ്രമിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവിന് അടിയേറ്റത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി പ്രതി സമീപിച്ചെങ്കിലും രാജു വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാല് പേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്.