ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് പൊളിച്ചു; എല്ലാവർക്കുമുള്ള പാഠമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

0
102

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിൽ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊളിച്ചു. സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎയുടെ സഹായിയായ പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്‌തിരുന്നു. പർവേഷ് ശുക്ലയുടെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞതിനു പിന്നാലെയാണ് അധികൃതർ എത്തി വീട് പൊളിച്ചത്.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സിധിയിൽ ആദിവാസി വിഭാഗത്തിൽ പെട്ട ദസ്‌മത റാവത് എന്ന കരൗണ്ഡി സ്വദേശിയുടെ മേൽ പ്രവേഷ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് മുത്രമൊഴിക്കുന്ന ദൃശ്യം പുറത്തുവന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ, വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് കേസെടുത്ത് കുറ്റക്കാരനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ നിർദേശം നൽകിയത്. ഇതിന് പിന്നാലെ പ്രവേഷിനായി തെരച്ചിൽ വ്യാപകമാക്കി. രാത്രിയോടെ പ്രവേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. IPCയുടെ 294,504 വകുപ്പ്, എസ് സി- എസ് ടി ആക്റ്റ് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

പർവേഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും, വിവാദം വീണ്ടും പുകയുകയാണ്. ഈ ദുഷ്‌കർമ്മത്തിന് ഇരയായ യുവാവ് ദൃശ്യത്തെ തള്ളിപറഞ്ഞ് സത്യവാങ്‌മൂലം നൽകിയതാണ് ഇതിലേക്ക് നയിച്ചത്. യുവാവിനെ ഭീഷണിപ്പെടുത്തി സത്യവാങ്‌മൂലം സമർപ്പിച്ചതാണെന്നാണ് പ്രതിപക്ഷം അടക്കം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ദളിത് യുവാവിന്റെ കുടുംബം.