സ്വന്തം രാജ്യത്ത് ജനങ്ങൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി വിദേശത്ത് പോയെന്ന് വിമർശനവുമായി കെസി വേണുഗോപാൽ

0
24

സ്വന്തം രാജ്യത്ത് ജനങ്ങൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി വിദേശത്ത് പോയെന്ന് വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മണിപ്പൂരിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. സമാധാനം നൽകാൻ ഒരു നടപടിയും ഉണ്ടായില്ല. ഈ പ്രശ്നങ്ങളെ അങ്ങേയറ്റം ലാഘവവൽക്കരിക്കുകയാണ് അദ്ദേഹം. ആക്രമികളെ പ്രോത്സാഹിപ്പിച്ചതും പ്രതിക്കൂട്ടിൽ നിൽക്കുന്നതും ബിജെപി സർക്കാർ തന്നെ ആയതുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി കാണിക്കുന്നത് അങ്ങേയറ്റം ധാർഷ്ട്യം. ബിരേൻ സിങ് സർക്കാറിന് തുടരാൻ അർഹത ഇല്ല എന്നും വേണുഗോപാൽ അറിയിച്ചു.

ഇതിനിടെ, സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങൾക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകാനായി ഡൽഹിയിലെത്തിയ 10 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഏഴാം ദിവസവും ഡൽഹിയിൽ തന്നെ തുടരുകയാണ്.