ഇസ്‌ലാമാബാദിലെ ആദ്യ ബ്രിട്ടീഷ് വനിതാ പ്രതിനിധിയായി ജെയ്ൻ മാരിയറ്റ്

0
32

പാകിസ്താനിലെ അടുത്ത ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി മുതിർന്ന നയതന്ത്രജ്ഞ ജെയ്ൻ മാരിയറ്റിനെ പ്രഖ്യാപിച്ച് യുകെ. ഇതോടെ ഇസ്‌ലാമാബാദിലെ ആദ്യ ബ്രിട്ടീഷ് വനിതാ പ്രതിനിധിയായി ജെയ്ൻ മാറി. 2019 ഡിസംബർ മുതൽ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ച ശേഷം ജനുവരിയിൽ പാകിസ്താൻ വിട്ട ഡോ ക്രിസ്റ്റ്യൻ ടർണറിന് പകരമാണ് മാരിയറ്റ് എത്തുന്നത്.

ജെയിൻ ജൂലൈ പകുതിയോടെ ചുമതലയേൽക്കുമെന്ന് ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. 47 കാരിയായ മാരിയറ്റ് 2019 സെപ്റ്റംബർ മുതൽ കെനിയയിലെ ഹൈക്കമ്മീഷണറായിരുന്നു. ഇറാഖിലും അഫ്ഗാനിസ്താനിലും രണ്ട് നയതന്ത്ര നിയമനങ്ങളും പൂര്‍ത്തിയാക്കിയതായി ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിയമന പ്രഖ്യാപനത്തിന് പിന്നാലെ താൻ ആവേശഭരിതയാണെന്ന് മാരിയറ്റ് പറഞ്ഞു. “സാംസ്കാരിക സമ്പന്നവും അഗാധമായ വൈവിധ്യവുമുള്ള ഈ രാജ്യത്തെ കൂടുതൽ നന്നായി അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. പാകിസ്താനുമായുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ ബന്ധം ചരിത്രത്തിൽ വേരൂന്നിയതാണ്. ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ഞാൻ ലക്ഷ്യമിടുന്നത്” – മാരിയറ്റ് പറഞ്ഞു.