മന്ത്രിമാരും വകുപ്പുകളും പോരാ എന്ന് പ്രതിപക്ഷം അലമുറയിടുന്നത് വീണ്ടും ഭരണത്തുടർച്ച ഭയന്ന്: മന്ത്രി വി ശിവൻകുട്ടി

0
129

മന്ത്രിമാരും വകുപ്പുകളും പോരാ എന്ന് പ്രതിപക്ഷം അലമുറയിടുന്നത് വീണ്ടും ഭരണത്തുടർച്ച ഭയന്നെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്നാം പിണറായി സർക്കാരിന്റെ പ്രകടനം വിലയിരുത്തിയാണ് ജനം വമ്പിച്ച ഭൂരിപക്ഷത്തിൽ രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത്. ഈ സർക്കാരിന്റെ പ്രകടനം കണ്ട് ഭയന്നാണ് പ്രതിപക്ഷം ഇപ്പോൾ ഓരോ വിഷയത്തിലും ആരോപണം ഉന്നയിക്കുന്നത്. ഡി വിനയൻ പോയട്രി ഫൌണ്ടേഷൻ അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിൽ ഒന്നാകെ സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ എത്തുന്നുണ്ട്. 2016 വരെ ഭരിച്ചിരുന്ന സർക്കാരിന് ഇല്ലാത്ത വിധമുള്ള സംവിധാനം ആണത്. ജനസേവന പ്രവർത്തനങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുക എന്ന ധർമം മറന്ന് ആരോപണം ചമയ്ക്കുക എന്നതിലേയ്ക്ക് പ്രതിപക്ഷം ചുരുങ്ങിയിരിക്കുകയാണ്. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്.

ഏതെങ്കിലും ആരോപണം തെളിയിക്കാൻ പ്രതിപക്ഷത്തിന് ആയോ എന്ന ചോദ്യം പ്രസക്തമാണ്. യഥാർത്ഥ ജനാധിപത്യ ശക്തി ആണേൽ പ്രതിപക്ഷം സർക്കാരിന്റെ ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമാകുക ആണ് വേണ്ടതെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

ഡി വിനയചന്ദ്രൻ പോയട്രി ഫൗണ്ടേഷന്റെ സമഗ്ര സംഭാവനയ്ക്കുള്ള നാഷണൽ പോയട്രി അവാർഡ് കവിയും ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാറിന് മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. യാത്രാവിവരണത്തിനുള്ള പുരസ്കാരത്തിന് അർഹനായ ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് എഡിറ്റർ കെ ആർ അജയന് മന്ത്രി പുരസ്‌കാരം നൽകി.