മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

0
47

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. പ്രതി ഒളിവിലാണ്. സംഭവം നടന്നത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു. 40 വയസുള്ള പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്.

സഹോദരനായ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകം നടന്നത് പ്രഭാകര നോണ്ട താമസിക്കുന്ന വീട്ടില്‍ വച്ചാണ്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകള്‍ ഇയാൾക്ക് ഏറ്റിട്ടുണ്ട്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം. സംഭവം നടന്ന വീട്ടിൽ കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നോണ്ടയും മാത്രമായിരുന്നു താമസിച്ചിരുന്നത്.

കൊല്ലപ്പെട്ട പ്രഭാകര നോണ്ട കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. അതുപോലെ തന്നെ പ്രതിയായ ജയറാം നോണ്ടയും നിരവധി കേസുകളിലെ പ്രതിയാണ്. കാസര്‍ഗോഡ് ഡിവൈഎസ്പി സുധാകരന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മനോജ് എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതിയായ ജയറാം നോണ്ട ഒളിവിൽപ്പോയി. ഇയാള്‍ കര്‍ണാടകത്തിലേക്ക് കടന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.