ഡോ വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോൾ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

0
101

ഡോ വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോൾ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ല. ഫോറൻസിക് റിപ്പോർട്ട് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. സന്ദീപിനു മാനസിക പ്രശ്‌നമില്ലെന്നുള്ള ഡോക്ടേഴ്സ് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം. എന്നാൽ, ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല. രക്തവും മൂത്രവുമാണ് വിശദമായി പരിശോധിച്ചത്.

പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു നിരീക്ഷിച്ചു വരികയായിരുന്നു. റിപ്പോർട്ട് ഫോറൻസിക് സംഘം കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മാനസിക പ്രശ്നങ്ങളുളള വ്യക്തിയല്ല സന്ദീപ് എന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് സന്ദീപിന്റെ മാനസിക നില പരിശോധിച്ചത്. വിശദമായ ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിനും കോടതിക്കും ഉടൻ കൈമാറും. അതേ സമയം കുറ്റപത്രവും വളരെ പെട്ടെന്ന് പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

സന്ദീപിൽ നിന്നും ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയുമായി പൊലീസ് പുലർച്ചെ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം 10 ന് പുലർച്ചെ 4.40 നായിരുന്നു കൊലപാതകം. അതേസമയത്ത് തെളിവെടുപ്പും പൂർത്തിയാക്കി.