തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാർക്കെതിരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

0
94

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്ത് രോഗി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന ബാലരാമപുരം സ്വദേശി സുധീറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇയാളെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്നലെ വൈകുന്നേരം 7:45 ഓടെയായിരുന്നു സംഭവം നടന്നത്. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡോക്‌ടർമാരെ സുധീർ ഷർട്ടിൽ പിടിച്ചു തല്ലിയെന്നാണ് പരാതി ഡോക്ടർമാരുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തപ്പോൾ സുധീർ പൊട്ടിക്കരയുകയായിരുന്നു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസായിരുന്നു ഇത്.

ന്യൂറോ സർജറി വിഭാഗത്തിലെ സീനീയർ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവർക്ക് നേരെയായിരുന്നു സുധീർ ആക്രമണം നടത്തിയത്. ഡിസ്ക് പ്രശ്നത്തെ തുടർന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ആളായിരുന്നു അറസ്റ്റിലായ സുധീർ. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങൾ നടത്തി വരികെയായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ഇയാൾ തട്ടിക്കയറുകയും ഡോക്ടർമാരെ അസഭ്യം പറയുകയും ഡോക്‌ടറായ സന്തോഷിന്റെ കഴുത്തിൽ കുത്തിപിടിക്കുകയുമുണ്ടായി. ഇത് തടയാൻ എത്തിയ ശിവ ജ്യോതിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായതായും റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടിച്ചു വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ ഇന്നലെ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കുനേരെ അക്രമ പ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവു ശിക്ഷയും 50,000 രൂപ മുതൽ 2 ലക്ഷം വരെ പിഴ ശിക്ഷയും ലഭിക്കും. കൂടാതെ വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവോ, 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ അനുഭവിക്കണം. അതുപോലെ അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കിൽ ഒരു വർഷം മുതൽ 7 വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയുമായിരിക്കും ശിക്ഷ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ രോഗി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചത്.