കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 570 ഗ്രാം സ്വർണം പിടികൂടി

0
37

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഏതാണ്ട് 35 ലക്ഷം രൂപ വിലവരുന്ന 570 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് സ്വർണ്ണവുമായി വിമാനത്താവളത്തിന്‌ പുറത്തുവെച്ച് പോലീസ് പിടികൂടിയത്.

സ്വർണ്ണം മിശ്രിത രൂപത്തിൽ രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. അഭ്യന്തര വിപണിയിൽ 35 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. ഇന്നലെ വൈകുന്നേരം 8:15 ന് ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് (IX 376) വിമാനത്തിലാണ് ഇയാൾ കരിപ്പൂർ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.

ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന് ഇയാൾ ആദ്യം സമ്മതിച്ചില്ല. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഈ വർഷം ഇതുവരെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്. പോലീസിന്റെയും കസ്റ്റംസിന്റെയും കടുത്ത പരിശോധന നിലനിൽക്കുന്ന ഈ സാഹചര്യത്തിലും സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന സ്വർണക്കടത്തിന് ഒരു കുറവുമില്ല എന്നത് ശ്രദ്ധേയമാണ്.