ജമ്മു കാശ്മീരിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ് ചെയ്ത് എൻഐഎ

0
70

ജമ്മു കശ്മീരിലെ തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടി തുട‍‍ർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കശ്മീരിൽ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൽ പ്രവ‍ർത്തിക്കുന്ന ഒരു ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തു. ഇയാൾക്ക് തീവ്രവാദ ഗൂഢാലോചന കേസിൽ പങ്കുണ്ടെന്ന് എൻഐഎ അറിയിച്ചു.

കുപ്‌വാര ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഉബൈദ് മാലിക് എന്നയാളെയാണ് എൻഐഎ പിടികൂടിയത്. ഇയാൾ പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കങ്ങൾ ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഇയാൾ ഭീകരസംഘടനയുടെ കമാൻഡറുമായി പങ്കുവെയ്ക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ മുഹമ്മദ് ഉബൈദ് മാലിക്കിന് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവിധ കുറ്റകരമായ രേഖകൾ എൻഐഎ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ ഉൾപ്പെട്ടത്. നിരവധി നിയുക്ത തീവ്രവാദ സംഘടനകളുടെ കേഡറുകളും ഓവർ ഗ്രൗണ്ട് വർക്കേഴ്സും നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ എൻഐഎ കേസെടുത്തിരുന്നു. പാകിസ്താൻ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് കമാൻഡർമാരുടെ നിർദേശപ്രകാരമാണ് ഗൂഢാലോചന നടത്തിയത്.

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സ്റ്റിക്കി ബോംബുകളും മാഗ്നറ്റിക് ബോംബുകളും ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ, മയക്കുമരുന്ന്, പണം, ആയുധങ്ങൾ, ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡികൾ) എന്നിവയുടെ വൻ ശേഖരണവും വിതരണവും നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.

ഐഇഡികളും സ്‌ഫോടക വസ്തുക്കളും പലപ്പോഴും ഡ്രോണുകൾ വഴി എത്തിക്കുകയും ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ നടപ്പിലാക്കുന്നതിനായി പ്രാദേശികമായി നി‍ർമ്മിക്കുകയും ചെയ്തിരുന്നതായി എൻഐഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെയും സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയിരുന്നത്.