മാമുക്കോയയ്ക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം

0
182

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം നടന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലാണ് മാമുക്കോയ അന്ത്യവിശ്രമം കൊള്ളുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു.

തുടർന്ന്, അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുയത്. രാത്രി വൈകിയും നിരവധി ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയത്.

24 ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയും ശേഷം അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ നിന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്.

തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നേരത്തെ കാന്‍സറിനും അദ്ദേഹം ചികിത്സ തേടിയിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ 1: 05 നായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതാണ് അദ്ദേഹത്തിൻറെ ആരോഗ്യനില വഷളാക്കിയതും മരണത്തിലേക്ക് നയിച്ചതും.