ഒമ്പതു വയസുകാരി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ, ബലാത്സം​ഗമെന്ന് സംശയം

0
30

രാജസ്ഥാനിൽ ഒമ്പത് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശ്രീ ​ഗം​ഗാന​ഗർ ജില്ലയിലാണ് സംഭവം. മരണം ഉറപ്പാക്കാൻ തലയിൽ ഇഷ്ടികകൊണ്ട് അടിച്ചതായും പൊലീസ് പറഞ്ഞു. മരണത്തിന് മുമ്പ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

നായക് സമുദായക്കാരിയായ പെൺകുട്ടിയെ ചൊവ്വാഴ്ചയാണ് കാണാതായത്. അവൾക്കായി ഒരാൾ ഒരു പാക്കറ്റ് ചിപ്സ് വാങ്ങിയതായും അയാൾക്കൊപ്പം പെൺകുട്ടി ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നും പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ പറഞ്ഞു.

പെൺകുട്ടിയെ ആദ്യം തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്. തുടർന്ന് പ്രതികൾ ഇഷ്ടികകൊണ്ട് മർദ്ദിച്ചു. അവളുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പെൺകുട്ടിക്ക് അറിയാമായിരുന്നിരിക്കണം എന്നാണ് സൂചനകൾ വെളിപ്പെടുത്തുന്നത്. അവൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ ഇല്ലയോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകും. പൊലീസ് കൂട്ടിച്ചേർത്തു. വിവരം ലഭിച്ചയുടൻ എസ്പി ആനന്ദ് ശർമ, ഡെപ്യൂട്ടി ഭൻവർലാൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ തേജ്വന്ത് സിങ് എന്നിവരുൾപ്പെടെ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ നിരവധി പൊലീസ് സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ അച്ഛൻ കൂലിപ്പണിക്കാരനാണ്. ദമ്പതികളുടെ ഏക മകളായിരുന്നു മരിച്ച പെൺകുട്ടി. കുട്ടിക്കായി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് അയൽവാസികൾ പറഞ്ഞു. തുടരന്വേഷണം പുരോ​ഗമിക്കുകയാണ്.