കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനോ സുപ്രീംകോടതിയില്‍

0
60

കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനോ സുപ്രീംകോടതിയിൽ. കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് റിട്ട് ഹർജി സമർപ്പിച്ചു. 2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 7 പേരെ പ്രതികൾ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനോയ്ക്ക് 21 വയസ്സായിരുന്നു.

ഏറെ വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. പക്ഷേ, സാക്ഷികളെ ഉപദ്രവിക്കുമെന്നും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി.

2008 ജനുവരി 21-ന് മുംബൈ സിബിഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ അജയ് റസ്തോഗിയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് നിർദേശിച്ചു. കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പഞ്ച്മഹൽ കലക്ടർ അധ്യക്ഷനായ സമിതി വിഷയത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകി. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് ഈ നിർദേശ പ്രകാരമാണ് കഴിഞ്ഞ ആഗസ്റ്റ് 15 ന് ഗോധ്ര സബ് ജയിലിൽ നിന്നും പ്രതികൾ മോചിതരായത്.

കേസിൽ 1992ലെ ഇളവ് നിയമങ്ങൾ പ്രയോഗിക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയായിരുന്നു അനുമതി നൽകിയത്. ഈ ഉത്തരവിനെയാണ് ബിൽക്കിസ് ബാനോ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. ഇന്ന് ലിസ്റ്റിംഗിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുമ്പാകെയാണ് വിഷയം പരാമർശിച്ചത്. രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാനാകുമോയെന്നും ഒരേ ബെഞ്ചിന് മുന്നിൽ വാദം കേൾക്കാനാകുമോയെന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.