പ്രവൃത്തി ദിവസം ആഴ്ചയിൽ നാല് ദിവസമാക്കി ബ്രിട്ടനിലെ നൂറ് കമ്പനികൾ

0
84

ബ്രിട്ടനിലെ നൂറ് കമ്പനികൾ പ്രവൃത്തി ദിവസം ആഴ്ചയിൽ നാല് ദിവസമാക്കി. എല്ലാ ജീവനക്കാരും ആഴ്ചയിൽ നാല് ദിവസംമാത്രം ജോലിക്കെത്തിയാൽ മതി. എന്നാൽ ഇത് ശമ്പളത്തെ ബാധിക്കുകയുമില്ല. 100 കമ്പനികളിലുമായി 2600-ഓളം ജീവനക്കാരാണുള്ളത്. ‘ഫോർ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാൻ ലക്ഷ്യമിടുകയാണ്. ആഴ്ചയിൽ അഞ്ച് ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകൾ കൊണ്ടുതന്നെ ചെയ്തുതീർക്കാൻ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയിൽ നാലായി കുറച്ചാൽ ഉത്പാദനക്ഷമത വർധിക്കുമെന്നുമാണ് പറയുന്നത്. നേരത്തെ പ്രവൃത്തി ദിവസം നാലായി കുറച്ച സ്ഥാപനങ്ങളിൽ മികച്ച ജീവനക്കാർ ഉണ്ടായെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.

ആഴ്ചയിൽ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിൽ ആറ്റം ബാങ്ക്, ഗ്ലോബൽ മാർക്കറ്റിങ് എന്നീ കമ്പനികളും ഉൾപ്പെടുന്നു. യു.കെയിൽ രണ്ട് കമ്പനികളിലുമായി ഏകദേശം 450-ഓളം ജീവനക്കാർക്ക് ജോലി ചെയ്യുന്നുണ്ട് . ടെക്‌നോളജി, മാർക്കറ്റിങ്, ഇവന്റ്‌സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സർവീസ് സെക്ടറിലുള്ള കമ്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്.

എന്നാൽ കെട്ടിടനിർമാണം, ഉത്പന്ന നിർമാണം തുടങ്ങിയ മേഖലയിലെ കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇങ്ങനെ മാറിയ കമ്പനികളിൽ ഉത്പാദനക്ഷമത 95 ശതമാനമായി നിലനിർത്താൻ കഴിഞ്ഞുവെന്നും പറയുന്നു.