ഗുജറാത്തില്‍ കേബിള്‍ പാലം തകര്‍ന്ന് അപകടം: മരണസംഖ്യ 140 കടന്നു

0
63

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ 140 ഓളം പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പുനര്‍നിര്‍മ്മാണം നടത്തി അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് ഞായറാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്.ഗുജറാത്തിലെ മോര്‍ബി ഏരിയയിലാണ് അപകടമുണ്ടായത്.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദമോദി, പ്രസിഡന്റ് ദ്രൗപതി മുര്‍മു, ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെയുളളവര്‍ അനുശോചനം രേഖപ്പെടുത്തി.

അഞ്ച് ദിവസം മുമ്പാണ് നവീകരിച്ച കേബിള്‍ പാലം ഉപയോഗിക്കാന്‍ തുടങ്ങിയത്. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന് സഹായ ധനവും പ്രഖ്യാപിച്ചിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം നല്‍കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവര്‍ മോര്‍ബിയിലേക്ക് തിരിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് ടീമുകളെ ഉടന്‍ അണിനിരത്തണമെന്ന് ഭൂപേന്ദ്ര പട്ടേലിനോട് പ്രധാനമന്ത്രിആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ സൂക്ഷ്മമായും തുടര്‍ച്ചയായും നിരീക്ഷിക്കാനും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.