പക്ഷിപ്പനി വ്യാപകം: കേന്ദ്ര ഏഴം​ഗ സംഘം ആലപ്പുഴയിൽ

0
69

പക്ഷിപ്പനി വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര വിദ​ഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി. ഡോക്ടര്‍ രാജേഷ് കടമണി, ഡോക്ടര്‍ രുചി ജയിൻ എന്നിവരുൾപ്പടെ ഏഴംഗ സംഘമാണ് ജില്ലയിലെത്തിയത്. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പാടശേഖരത്തിലും പരിസരപ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനിക്ക് കാരണമായ H5 N1 സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ച ‌താറാവുകൾ ഉൾപ്പെടെയുള്ള വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട് കേന്ദ്രീകരിച്ച് നേരത്തെ ആരംഭിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ഹരിപ്പാട് വഴുതാനം പാടശേഖരത്തിന് ചുറ്റുമുള്ള വീടുകളിലെ വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി.

എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചിലർ പക്ഷികളെ ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം. നാളെ പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങളും നടത്തും.