ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഭര്‍ത്താവിന്റെ മുന്‍ ഭാര്യയുടെ മകനില്‍ നിന്നും ക്രൂര പീഡനം; ദയാവധത്തിന് അനുമതി തേടി യുവതി

0
47

ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഭര്‍ത്താവിന്റെ മുന്‍ ഭാര്യയുടെ മകനില്‍ നിന്നുമുള്‍പ്പെടെ ക്രൂര ലൈംഗിക പീഡനങ്ങള്‍ നേരിടുന്നത് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി യുവതി. ഉത്തര്‍പ്രദേശിലെ പുരന്‍പുര്‍ സ്വദേശിയായ 30 വയസുകാരിയാണ് ദയാവധത്തിന് അനുമതി തേടി പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് കത്തയച്ചത്. ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സൂചിപ്പിച്ചാണ് യുവതി പ്രസിഡന്റിന് കത്തയച്ചത്.

ഈ മാസം 9ന് താന്‍ പുരന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നാണ് യുവതി പറയുന്നത്. പൊലീസ് പ്രതികളെ മനപൂര്‍വം സംരക്ഷിക്കുകയാണെന്നാണ് ആരോപണം. വീട്ടില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവും സുഹൃത്തുക്കളും നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് യുവതി പറയുന്നു. ഇതിനെ മറികടന്ന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് ദയാവധം ആവശ്യപ്പെടുന്നതെന്നും യുവതി കത്തിലൂടെ വ്യക്തമാക്കി.

തന്നെപ്പോലുള്ളവര്‍ക്ക് ഈ നാട്ടില്‍ നീതികിട്ടില്ലെന്നും പ്രസിഡന്റിന്റെ അനുമതിയോടെ മരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുവതി കത്തിലൂടെ സൂചിപ്പിച്ചു. ഛണ്ഡിഗഢ് സ്വദേശിയായ 55 വയസുകാരനെയാണ് യുവതി വിവാഹം കഴിച്ചത്. ഇയാള്‍ക്ക് മുന്‍ ഭാര്യയില്‍ മകനുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ വിവാഹേതര ബന്ധത്തിന് മകന്‍ നിര്‍ബന്ധിച്ച് വരികയായിരുന്നെന്നും വഴങ്ങാതെ വന്നപ്പോള്‍ നിരന്തരം ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പരാതിയിലുണ്ട്. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ഇയാള്‍ ശക്തിയായി ചവിട്ടിയിരുന്നു എന്നുള്‍പ്പെടെ പരാതിയിലുണ്ട്.